സർക്കാർ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം, മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി വി ഡി സതീശൻ | Indiavision News
Kerala Government Election Campaign Allegation Indiavision News
Kerala Government Election Campaign Allegation
കൊച്ചി:
കേരള സർക്കാരിന്റെ പുതിയ പരിപാടികൾക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വികസന പ്രവർത്തനങ്ങളിൽ ജനാഭിപ്രായം തേടുന്നുവെന്ന പേരിൽ സർക്കാർ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാർ ഖജനാവിൽ നിന്നുള്ള കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഈ നീക്കം നടപ്പാക്കുന്നതെന്നും, ഇത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനായി സ്വന്തം പാർട്ടിക്കാരെ വോളണ്ടിയർമാരാക്കി, ശമ്പളം നൽകി പ്രവർത്തിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ₹149-ക്ക് മികച്ച Stylus Pen! Mobile & Tablet ഉപയോഗിക്കുന്നവർക്ക് Must-Buy Gadget
പത്ത് വർഷമായി അധികാരത്തിൽ ഇരിക്കുന്ന സർക്കാർ ഇപ്പോഴാണോ വികസന കാര്യങ്ങളിൽ ജനാഭിപ്രായം തേടുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ഇത് വ്യക്തമായും എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിനും എൽഡിഎഫിനും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ എതിരില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ സർക്കാർ പണം ഉപയോഗിച്ച് പാർട്ടി പ്രവർത്തനം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി. ഈ നടപടികൾ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രിയോടുള്ള വിനയപൂർവമായ ആവശ്യം.
ഈ പരിപാടികളിൽ പാർട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നൽകിയതിന്റെ തെളിവുകൾ ഉണ്ടെന്നും, തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു നൽകിയ കത്തുകൾ മന്ത്രിമാർ അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോടതി ഉത്തരവുകൾ നിലനിൽക്കെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ലെന്നും, ഇത് ഖജനാവിൽ നിന്ന് പാർട്ടിക്കാരെ സഹായിക്കാനുള്ള സിപിഎം ശ്രമമാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
സർക്കാർ ഈ നീക്കങ്ങളിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും ശക്തമായ പോരാട്ടം നടത്തുമെന്നും, ചെലവാക്കിയ പണം പാർട്ടിക്കാരെക്കൊണ്ട് തന്നെ തിരിച്ചടപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ സർക്കാർ പരിപാടികൾ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിപക്ഷം ശക്തമായി ഇടപെടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Sumimol P S | Senior Current Affairs Analyst





